
കാർഷിക സർവകലാശാല ഭൂമി വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറാനുള്ള നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ.സി. അഭിലാഷ്
മണ്ണുത്തിയിലെ കാർഷിക സർവകലാശാലയുടെ മുഴുവൻ ഭൂമിയും വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറാനുള്ള തീരുമാനം അന്തിമമായി മന്ത്രിസഭയ്ക്ക് വിട്ടിരിക്കുകയാണ്. ഭൂമി കൈമാറ്റത്തിൽ കുടപിടിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരിക്കുന്നതിനാൽ റവന്യൂ മന്ത്രി കെ. രാജൻ തൻ്റെ പങ്ക് വ്യക്തമാക്കണമെന്ന് ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ.സി. അഭിലാഷ് ആവശ്യപ്പെട്ടു.
ദേശീയപാതയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന മണ്ണുത്തി കാമ്പസ് കർഷകർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന കേന്ദ്രമാണ്. വിത്ത്, തൈകൾ, പരിശീലനം, സാങ്കേതിക നിർദേശങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ ലഭിക്കുന്ന സ്ഥലമാണിത്. ദിവസേന ആയിരത്തിലധികം കർഷകർ ഇവിടത്തെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇതോടൊപ്പം ഗ്രീൻഹൗസ്, നഴ്സറികൾ, സർവകലാശാലാ പ്രസ്, അഞ്ച് കോൺഫറൻസ് ഹാളുകൾ, റെക്കോഡിങ്–എഡിറ്റിങ് സ്റ്റുഡിയോ, അഗ്രോ പ്രോസസ്സിങ് യൂണിറ്റ്, കിസാൻ എക്കോ പാർക്ക് തുടങ്ങി നിരവധി സംവിധാനങ്ങളും മൂന്നേക്കർ ഭൂമിയിൽ പ്രവർത്തിക്കുന്നുണ്ട്.
ക്ലോക്ക് ടവർ ഉൾപ്പെടുന്ന ഈ സ്ഥലം കൈമാറിയാൽ മണ്ണുത്തിയും കാർഷിക സർവകലാശാലയും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുമെന്നും, വിത്തും തൈകളും വാങ്ങാനെത്തുന്ന കർഷകർക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നും കെ.സി. അഭിലാഷ് മുന്നറിയിപ്പ് നൽകി. അതുകൊണ്ട് ഭൂമി വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
