January 29, 2026

സംസ്ഥാന ബജറ്റ്  നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു

Share this News

പ്രതീക്ഷിച്ച ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയത്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ ക്ഷേമ പെൻഷൻ്റെ മൂന്ന് മാസത്തെ കുടിശ്ശിക തീര്‍ക്കുമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയിലെ അനര്‍ഹരെ കണ്ടെത്തും. ഇതിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.വയനാട് ദുരന്തബാധിതരെ ചേര്‍ത്ത് നിര്‍ത്തിയുള്ള ബജറ്റായിരുന്നു പ്രഖ്യാപിച്ചത്. മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി അനുവദിച്ചു. ആദ്യഘട്ട സഹായമായാണ് 750 കോടി അനുവദിച്ചത്. സിഎംഡിആര്‍എഫ് , സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും. അധികമായി ആവശ്യമായ ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിഗണനയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലെ പ്രധാന ഹൈലൈറ്റ്. ശമ്പള പരിഷ്‌കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷമുണ്ടാകും. ജീവനക്കാരുടെ ഡിഎ ലോക്കിങ്ങ് സിസ്റ്റം ഒഴിവാക്കി. സര്‍വ്വീസ് പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ 600 കോടി.


പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസനത്തിന് 3236.85 കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസന വകുപ്പിന് 1801.60 കോടി രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1435 കോടി രൂപയും ഉള്‍പ്പെടെയാണ് 3236.85 കോടി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള സഹായപദ്ധതിയ്ക്ക് 242 കോടിയും മാറ്റി വെച്ചു. മുന്നോക്ക സമുദായ കോര്‍പ്പറേഷന് 38 കോടി അനുവദിച്ചു. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിൻ്റെ പ്രാരംഭ പ്രവര്‍ത്തനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു. വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന് വേണ്ടി പ്രാഥമികമായി 5 കോടി രൂപയും വിനോദ സഞ്ചാരവും താമസ സൗകര്യവും ഉള്‍പ്പെടെ കേരളത്തിന്റെ പരിച്ഛേദം ഉറപ്പാക്കും.തിരുവനന്തപുരം മെട്രോ നിര്‍മിക്കും. പ്രാരംഭ നടപടികള്‍ ഈ വര്‍ഷം തുടങ്ങും. കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോ പൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കും. നഗരവത്ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കും. അര്‍ബന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും. അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട മുന്‍ പദ്ധതികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും വിഴിഞ്ഞമടക്കമുളള പദ്ധതികള്‍ മുന്നേറുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും. ഇതിനായി 1160 കോടി മാറ്റിവെച്ചു. കാരുണ്യ പദ്ധതിക്ക് 700 കോടി പ്രഖ്യാപിച്ചു.


തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതവും ഉയര്‍ത്തി. 15980.41 കോടി രൂപയാണ് പുതിയ വിഹിതം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 39223 നല്‍കിയത് കോടി രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി. മുന്‍വര്‍ഷത്തെ ബജറ്റ് വിഹിതം 15205 കോടിയായിരുന്നു. ഇത് 15980.49 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും പ്രഖ്യാപിച്ചു. പദ്ധതി വിഹിതം 27.5 ശതമാനത്തില്‍ നിന്നു 28 ശതമാനമാക്കും റോഡുകള്‍ക്ക് 3061 കോടി രൂപ വകയിരുത്തി. വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന ത്രികോണം നടപ്പിലാക്കും. വികെപിജിടി എന്ന പുതിയ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്തും. നിലവിലെ ഗതാഗത മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തും. ഇടനാഴിയുടെ സമീപ മേഖലയെ വികസിപ്പിക്കും. വിവിധ പദ്ധതികള്‍ നടപ്പാക്കും. കൊല്ലത്ത് ഐടി പാര്‍ക്ക് നിര്‍മിക്കും.ഉള്‍നാടന്‍ ജലഗതാഗതം പുനരുജ്ജീവിപ്പിക്കുമെന്നും കോവളം നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാല്‍ നിര്‍മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കോവളത്തിനും ബേക്കലിനും ഇടയിലുളള ഉള്‍നാടന്‍ ജലപാതയുടെ സമ്പൂര്‍ണമായ പുനരുജ്ജീവനം ഉറപ്പാക്കും. 2026ഓടെ ഇത് പൂര്‍ത്തിയാക്കും. 500 കോടി രൂപ കിഫ്ബി വഴി നല്‍കും. ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ വായ്പകള്‍ നല്‍കും. 50 കോടി രൂപ വരെ കെഎഫ്‌സി വഴി വായ്പ് നല്‍കും.


വിദേശ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ നിലവില്‍ കുറവാണ്. അത് മറികടക്കാനാണ് 50 കോടി വായ്പ. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ വികസനം നടപ്പിലാക്കും. പാതയോരത്ത് ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍, സൈക്ലിങ് പാര്‍ക്കുകള്‍, നടപ്പാതകള്‍ തുടങ്ങിയവ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ നല്‍കും. 20 കോടിയുടെ സഹകരണ ഭവന പദ്ധതി നടപ്പാക്കും. നഗര ഗ്രാമ പ്രദേശങ്ങളില്‍ റസിഡന്‍സ് കോംപ്ലക്‌സ് നിര്‍മിക്കും. ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ബഹുനില അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കും. ഭവന വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കും. ഈ വര്‍ഷം 20 കോടി രൂപ അനുവദിക്കും.


ആള്‍താമസമില്ലാത്ത വീടുകള്‍ ടൂറിസത്തിന് നല്‍കുന്ന കെ ഹോം പദ്ധതി നടപ്പാക്കും. ലോക മാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം ഒരുക്കും. ഉടമയുടെ വരുമാനം മാത്രമല്ല ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയും ലക്ഷ്യം വെക്കുന്ന പദ്ധതിയാണിത്. ഫോര്‍ട്ട് കൊച്ചി, കോവളം, കുമരകം എന്നിവടങ്ങളില്‍ പൈലറ്റ് പദ്ധതി നടപ്പാക്കും. റീബില്‍ഡ് കേരളയെന്ന ആശയത്തിലൂന്നി 8702.38 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. 5604 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി. വന്യജീവി ആക്രമണത്തിനും പ്രത്യേക പാക്കേജ് അനുവദിച്ചു. പ്ലാന്‍ തുകയ്ക്ക് പുറമെ 50 കോടി രൂപ നല്‍കും. അന്തരിച്ച എഴുത്തുകാരന്‍ എം ടി വാസുദവേന്‍ നായരുടെ സ്മരണയ്ക്ക് സ്മാരകം നിര്‍മിക്കും. മലപ്പുറം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പഠനകേന്ദ്രം നിര്‍മ്മിക്കും.


ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് 20 കോടി അനുവദിച്ചു. ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നിയമനം നല്‍കിയെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം 10000ലധികം പുതിയ തസ്തിക സൃഷ്ടിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 8293 സ്ഥിര നിയമനം നല്‍കി. 34859 താല്‍ക്കാലിക നിയമനവും നല്‍കി. മൊത്തം 43152 പേര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കി.നല്‍കും. 2021 മെയ് മാസത്തിന് ശേഷം എയ്ഡഡ് മേഖലയില്‍ 30564 അധ്യാപക നിയമനം നടത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 2612 അനധ്യാപക നിയമനവും നടത്തി. എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് കുടിശിക നല്‍കി. അക്കാദമിക് മികവിന് 37.8 കോടി രൂപസൗജന്യ യൂണിഫോം പദ്ധതിയ്ക്ക് 150 .34 കോടി. ഉച്ചഭക്ഷണ പദ്ധതിക്ക് 402.14 കോടി രൂപ അനുവദിച്ചു. കേന്ദ്രവിഹിതത്തിന് അനുപാതികമായി സംസ്ഥാന വിഹിതമായ 150 കോടിയും പാല്‍ മുട്ട തുടങ്ങിയവയ്ക്കുളള അധികതുക 253.14 കോടി രൂപയും ചേര്‍ന്നാണ് തുക.

ആലപ്പുഴ എറണാകുളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആധുനിക കാത്ത് ലാബ് നിര്‍മിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹാര്‍ട്ട് ഫൗണ്ടേഷന്‍ കാത്ത് ലാബിന് 10 കോടി രൂപ, കാന്‍സര്‍ ചികിത്സയ്ക്ക് 182.5 കോടി രൂപ, 105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ, സ്‌ട്രോക്ക് യൂണിറ്റുകള്‍ക്കായി 21 കോടിയും അനുവദിച്ചു. എല്ലാ ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റുളള ഇന്ത്യന്‍ സംസ്ഥാനമാകും. എല്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകും. ഇ ഹെല്‍ത്ത് പദ്ധതിയ്ക്ക് 27.60 കോടി രൂപ നല്‍കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കും. മാധ്യമ അവാര്‍ഡുകളുടെ സമ്മാന തുക ഇരട്ടിയാക്കും. സ്വദേശാഭിമാനി കേസരി പുരസ്‌കാര തുക ഒന്നര ലക്ഷം രൂപയാക്കും. പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി രൂപ അനുവദിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!