കേരളത്തില്‍ എവിടെയും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം; സ്ഥിരവിലാസം തടസ്സമല്ല
കേരളത്തിൽ മേൽവിലാസമുള്ള ഒരാൾക്ക് സംസ്ഥാനത്തെ ഏത് ആർ.ടി.ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം. സ്ഥിരമായ മേൽവിലാസം എന്ന ചട്ടത്തിനാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേൽവിലാസമുള്ള മേഖലയിലെ ആർ.ടി.ഓഫീസിൽ മാത്രമായിരുന്നു വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസർകോട് ഉള്ള ഒരാൾക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പർ സ്വന്തമാക്കാൻ സാധിക്കും.ജോലി, ബിസിനസ് ആവശ്യങ്ങൾക്ക് മാറി താമസിക്കേണ്ടിവരുന്നവർക്ക് പുതിയ നിയമം കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ. എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേൽവിലാസ പരിധിയിലെ ഓഫീസിൽ രജിസ്റ്റർചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട്. ഓഫീസ് അടിസ്ഥാനത്തിൽ പ്രത്യേക രജിസ്ട്രേഷൻ അനുവദിക്കുന്നരീതിയാണ് സംസ്ഥാനത്തുള്ളത്. എന്നാൽ, പ്രായോഗികമായി ചില ബുദ്ധിമുട്ടുകളും ഈ സംവിധാനത്തിൽ ഉണ്ടായേക്കുമെന്നുമാണ് വിലയിരുത്തൽ.കാസർകോട് ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യുകയും പിന്നീട് അത് കാസർകോട് തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിലും ഈ വാഹനത്തിന്റെ ടാക്‌സ് മുടങ്ങുന്നത് പോലെയുള്ള കാര്യങ്ങളിൽ രജിസ്റ്റർ ചെയ്ത ആർ.ടി.ഓഫീസിനായിരിക്കും ഉത്തരവാദിത്തം എന്നാണ് വിലയിരുത്തലുകൾ. ഇതിനുപുറമെ, കെ.എൽ.1, കെ.എൽ.7, കെ.എൽ.11 പോലെയുള്ള സ്റ്റാർ രജിസ്റ്റർ നമ്പറുകൾക്ക് കൂടുതൽ ആവശ്യക്കാർ എത്തിയേക്കുമെന്നതും വെല്ലുവിളിയാണ്.സ്ഥിരം മേൽവിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികൾ മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. തൊഴിൽ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേൽവിലാസം, ഉയർന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികൾ ഇതോടെ ഒഴിവാകുമെന്നും വിലയിരുത്തലുണ്ട്