
ആ മരുന്നടിച്ച് എന്റെ പല്ല് പൊടിഞ്ഞുപോയി സാറേ…
എം.ഡി.എം.എ ആദ്യമായി എനിക്ക് തന്നത് എന്റെ കൂട്ടുകാരനാണ്. ഒറ്റതവണയേ ഞാൻ ഉപയോഗിച്ചുള്ളൂ.
നോക്കൂ, എന്റെ പല്ലുകൾ പൊടിഞ്ഞ് പോകുകയാണ് സാറേ…
ഞാൻ ഇതിൽ പെട്ടുപോയി. എങ്ങനെയെങ്കിലും എന്നെയൊന്ന് രക്ഷിക്കണം സാറേ…
തൃശൂർ സിറ്റി പോലീസ് മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ സുവ്രതകുമാറിനോട് ഇന്നലെ ഒരു ചെറുപ്പക്കാരൻ പറഞ്ഞ വാക്കുകളാണിത്
അവന്റെ പല്ലുകളെല്ലാം ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷീണം മൂലം വാക്കുകൾ കുഴഞ്ഞുപോകുന്നതുപോലെ. ശരീരത്തിനും മനസ്സിനും പത്തുദിവസം ഉറങ്ങാതിരിക്കുമ്പോഴുള്ള അവസ്ഥയാണ്. ഇതു മറക്കാനാണ് അവൻ വീണ്ടും ലഹരി ഉപയോഗിക്കുന്നത്.
അവനെ പ്രാണനു തുല്യം സ്നേഹിച്ചിരുന്ന അമ്മ ഇപ്പോൾ അവനെ കണ്ടാൽ പ്രാണഭയം മൂലം വീടിന്റെ വാതിലടച്ച് ഒളിച്ചിരിക്കുകയാണ്. എങ്ങിനേയോ കിട്ടിയ ചെറിയൊരു ബോധത്തിൽ, അവൻ എല്ലാം ഓർത്തു പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇനിയും ആ മരുന്നിലേക്ക് പോകുന്നതിനു മുൻപ് എങ്ങനെയെങ്കിലും രക്ഷപെടണം എന്ന ചിന്തയിലാണ് അവൻ പോലീസുദ്യോഗസ്ഥനോട് മനസ്സുതുറന്നത്.
പറഞ്ഞു വരുന്നത് എംഡിഎംഎ എന്ന മാരക മയക്കുമരുന്നിന്റെ കാര്യമാണ്. ഇത്തരം മാരക മയക്കുമരുന്നിലേക്കുള്ള ചെറുപ്പക്കാരുടെ കുടിയേറ്റം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ചാൽ അടിമയാക്കുന്ന വില്ലൻ എന്ന അപകടകരമായ സ്വഭാവമാണ് ഇത്തരം സിന്തറ്റിക്ക് മരുന്നുകൾക്കുള്ളത്. ആദ്യം ഉപയോഗിക്കുകയും പിന്നീട് ഇതുവാങ്ങാൻ പണം കണ്ടെത്തുന്നതിനായി വില്പനക്കാരനായി മാറുന്നു. വില്പന കൂട്ടുന്നതിനായി കൂടുതൽ കൂട്ടുകാരെ ഇതിലേക്ക് ആകർഷിപ്പിക്കുകയും ചെയ്യും. ഒറ്റ തവണ ഉപയോഗിക്കുന്നവർ പിന്നീട് എന്നന്നേക്കുമായി ഇത്തരം മരുന്നുകൾക്ക് അടിമകളായി മാറുന്നു.
മയക്കുമരുന്ന് ഉദ്പാദനം, ഉപയോഗം, വിപണനം എന്നിവ കുറച്ചുകൊണ്ടുവരുന്നതിനായി സമൂഹത്തിലെ എല്ലാവരുടേയും സഹകരണം അത്യാവശ്യമാണ്.
രക്ഷകർത്താക്കൾ, അധ്യാപകർ, സന്നദ്ധ സംഘടനകൾ, വിവിധ സർക്കാർ ഏജൻസികൾ തുടങ്ങിയവരുടെ യോജിച്ച പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയുവാൻ കഴിയുകയുള്ളൂ.
പിൻകുറിപ്പ്:
പോലീസുദ്യോഗസ്ഥർ ആ യുവാവിനെ സർക്കാർ മേഖലയിലുള്ള ഒരു ലഹരി വിമുക്ത കേന്ദ്രത്തിലെത്തിക്കുന്നതിനും, വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനുമുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.
ഇയാളുടെ അനുഭവങ്ങളിലൂടെ, സമൂഹത്തിലെ അപകടകരമായ ലഹരിയുടെ ചതിക്കുഴികളെ കുറിച്ച് ഇനിയെങ്കിലും ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.
പ്രാദേശിക വാർത്ത what’s app ൽ ലഭിക്കുന്നതിന് താഴെ Link ൽ click ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

