
മുരിങ്ങയില ഉൽപ്പന്നങ്ങൾ കടൽ കടക്കും; വിദേശ വിപണിയിലേയ്ക്ക് ഒല്ലൂർ കൃഷി സമൃദ്ധിയും
ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ മുരങ്ങയിലയിൽ തയ്യാറാക്കിയ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ കേരള പിറവി ദിനത്തിൽ കടല് കടക്കും. മുരിങ്ങയിലയില്‍ നിന്നുള്ള മൂന്ന് ഉല്‍പന്നങ്ങളായ മുരിങ്ങ പൗഡര്‍, മുരിങ്ങ റൈസ് പൗഡര്‍, മുരിങ്ങ സൂപ്പ് പൗഡര്‍ എന്നിവയാണ് ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ ബ്രാന്‍ഡില്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രൊഡക്ട് ലോഞ്ച് കൃഷിദർശൻ പരിപാടിയിൽ കൃഷിമന്ത്രി പി പ്രസാദ്, റവന്യൂ മന്ത്രി കെ രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചു
നാച്യുർപ്രോ ഫുഡ് സ്റ്റഫ് ട്രെഡിങ് കമ്പനിയാണ് ഉൽപ്പന്നങ്ങൾ യു എ ഇ മാർക്കറ്റിൽ മൂന്ന് മാസം വിപണനം ചെയ്യുക. കുടുംബശ്രീ സംരംഭങ്ങളുടെയും ഒല്ലൂര്‍ കൃഷി സമൃദ്ധി കര്‍ഷക സംഘ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പാണഞ്ചേരി, പുത്തൂര്‍, നടത്തറ, മാടക്കത്തറ പഞ്ചായത്തുകളില്‍ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ വഴി 10,000 മുരിങ്ങ തൈകള്‍ വിതരണം ചെയ്തിരുന്നു. ജെ എല്‍ ജി ഗ്രൂപ്പുകളും മറ്റ് കര്‍ഷകരും നട്ടുവളര്‍ത്തിയ മുരിങ്ങയില കിലോയ്ക്ക് 30 രൂപ നല്‍കിയാണ് സംഭരിക്കുന്നത്. മുരിങ്ങകൃഷിയുടെ മൂല്യവര്‍ധന രീതികളെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വഴിയാണ് പരിശീലനം നല്‍കിയത്
മരോട്ടിച്ചാല്‍ അമൃത കിരണം സ്വയം സഹായ സംഘം വഴിയാണ് മുരിങ്ങയിലപ്പൊടി, മുരിങ്ങ അരിപ്പൊടി, മുരിങ്ങ സൂപ്പ് പൊടി എന്നീ മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന് പുറമെ മുരിങ്ങയില ഉപയോഗിച്ച് രസം പൗഡര്‍, ചമ്മന്തിപ്പൊടി, ചൂര്‍ണം, പായസം മിക്‌സ് എന്നിവയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കുന്നുണ്ട്.
വര്‍ഷം മുഴുവന്‍ വരുമാനദായകമായ വിളയെന്ന നിലയില്‍ മുരിങ്ങ കൃഷി കര്‍ഷകര്‍ക്ക് പ്രയോജനകരമായി മാറുകയാണെന്ന് ഒല്ലൂര്‍ കൃഷി സമൃദ്ധി കണ്‍വീനര്‍ പി സത്യവര്‍മ പറഞ്ഞു.