
നടത്തറ പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ ഉറവിട മാലിന്യ സംസ്ക്കരണം പദ്ധതി സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്
ഉറവിടത്തിൽതന്നെ ജൈവമാലിന്യം സംസ്കരിക്കാനുള്ള ദൗത്യവുമായി നടത്തറ പഞ്ചായത്ത്. ജൈവ മാലിന്യങ്ങൾ ദുർഗന്ധമോ അണുബാധാ ഭയമോ കൂടാതെ അടുക്കളയിൽതന്നെ സംസ്കരിക്കുന്നതാണ് പദ്ധതി. മാലിന്യം സംസ്കരിക്കാൻ മൂന്ന് ബയോ ബിന്നുകളാണ് പഞ്ചായത്ത് ഓരോ വീടുകളിലേക്കും നൽകുന്നത്. ബിന്നുകളോടൊപ്പം മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള എയ്റോബിക് ബാക്ടീരിയകൾ ഉൾക്കൊള്ളുന്ന ബയോ ഇനോക്കുലം ഗുണഭോക്താക്കൾക്ക് നൽകി. ജൈവമാലിന്യം ബയോ ഇനോക്കുലവുമായി കലർത്തി ബിന്നുകളിൽ നിക്ഷേപിക്കും. ബിന്നുകളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കമ്പോസ്റ്റ് വളമായി മാറും.
ഈ വളം അതത് കുടുംബങ്ങൾക്ക് സ്വന്തം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

പഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതിയിലുൾപ്പെടുത്തി നാലുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡുകളിൽനിന്ന് ഗ്രാമസഭ തെരഞ്ഞെടുക്കുന്ന 203 കുടുംബങ്ങൾക്കാണ് ബയോബിന്നുകൾ നൽകുന്നത്. ഒന്നാംഘട്ടത്തിൽ 100 കുടുംബങ്ങൾക്ക് ബയോബിന്നുകൾ നൽകി. വിപണിയിൽ 1800 രൂപയോളം ചെലവുവരുന്ന ബയോബിൻ 180 രൂപക്കാണ് പഞ്ചായത്ത് നൽകുന്നത്.
ബാക്ടീരിയകളെ വികസിപ്പിച്ചെടുത്ത രണ്ടുകിലോഗ്രാം ബയോ ഇനാക്കുലത്തിന് 40 രൂപയാണ്. രണ്ടാംഘട്ടത്തിൽ മുഴുവൻ കുടുംബങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഉപയോഗരീതിയെക്കുറിച്ചുള ബോധവൽക്കരണ ക്ലാസുകൾ പഞ്ചായത്ത് നേരത്തേ നൽകിയിരുന്നു. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ പദ്ധതി സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് പറഞ്ഞു.
