
ഉത്പാദനം കുറഞ്ഞു; മഞ്ഞൾ വില കുതിക്കുന്നു
സംസ്ഥാനത്ത് മഞ്ഞൾ വില ഉയർന്നുതുടങ്ങി. ചില്ലറവിപണിയിൽ കിലോയ്ക്ക് 200 രൂപവരെയെത്തി. ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ പുതിയ മഞ്ഞൾവരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചൂട് കൂടിയതും കൃഷിയെ ബാധിച്ചിട്ടുണ്ട്.വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയിൽ ചില വ്യാപാരികളും കർഷകരും മഞ്ഞൾ പൂഴ്ത്തിവയ്ക്കുന്നതും വില ഉയരാൻ കാരണമായിട്ടുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് മഞ്ഞൾ വിളവെടുപ്പ് നടക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് മഞ്ഞൾ ലഭ്യത ഇത്തവണ 30 ശതമാനത്തോളം കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞവർഷം ഈ കാലയളവിൽ ചില്ലറവിപണിയിൽ മഞ്ഞളിന് കിലോയ്ക്ക് 100-120 രൂപയായിരുന്നു വില.വിളവ് മോശമായാൽ മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിന്റെ അളവ് കുറയാനും സാധ്യതയുണ്ട്. വിദേശ വിപണികളിൽ കുർകുമിൻ കൂടിയ മഞ്ഞളിനാണ് ആവശ്യക്കാർ. പാചകത്തിന് പുറമേ, മരുന്നിനും സൗന്ദര്യവർധക വസ്തുക്കളിലുമാണ് പ്രധാനമായും മഞ്ഞൾ ഉപയോഗിക്കുന്നത്.
രാജ്യത്ത് തെലങ്കാന, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയാണ് മഞ്ഞൾ ഉത്പാദനത്തിൽ മുന്നിലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ.ഉത്പാദനത്തിൽ കേരളത്തിന് പതിമൂന്നാം സ്ഥാനമാണ്. ഏതാണ്ട് 7,300 ടണ്ണാണ് കേരളത്തിന്റെ സംഭാവന. അതേസമയം, ഇന്ത്യയാണ് മഞ്ഞൾ ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള രാജ്യം. അമേരിക്കയാണ് ഇന്ത്യയുടെ പ്രധാന വിപണി. കൂടാതെ, ഗൾഫ് രാജ്യങ്ങളും ഇന്ത്യൻ മഞ്ഞളിന്റെ ആരാധകരാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

