
അപകടങ്ങളിൽ ജീവൻ പൊലിയുന്നതു കണക്കിലെടുത്തു സ്വരാജ് റൗണ്ടിൽ ലെയ്ൻ ട്രാഫിക് ഏർപ്പെടുത്തുന്നു. മാർച്ച് ഒന്നു മുതൽ ബസുകളടക്കം വലിയ വാഹനങ്ങൾ ഒന്നും രണ്ടും ട്രാക്കിലൂടെ മാത്രം സഞ്ചരിക്കണം. തേക്കിൻകാട് മൈതാനത്തോടു ചേർന്ന മൂന്നാമത്തെ ട്രാക്കിൽ ചെറുവാഹനങ്ങൾക്കു മാത്രമായി നീക്കിവയ്ക്കും. ഈ ട്രാക്കിലേക്കു വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതു തടയാൻ പൊലീസ് നിരീക്ഷണം കർശനമാക്കും.
സ്വരാജ് റൗണ്ടിൽ മുൻപു ലെയ്ൻ ട്രാഫിക് ഏർപ്പെടുത്തിയിരുന്നെങ്കിലും ഏതാനും വർഷം മുൻപു സജീവമല്ലാതായി. ഇതോടെ മൂന്നാമത്തെ ട്രാക്കിലേക്കു വലിയ വാഹനങ്ങൾ തള്ളിക്കയറുന്നതു പതിവായി. മൂന്നാമത്തെ ട്രാക്കിൽ നിന്ന് ഇൻഡിക്കേറ്റർ പോലുമുപയോഗിക്കാതെ ഓരോ സ്‌റ്റോപ്പിലും ഇടത്തേക്കു വെട്ടിച്ചു വളയ്ക്കുന്നതു മൂലം അപകടങ്ങളും തർക്കങ്ങളും പതിവായി. നായ്ക്കനാലിൽ സിഗ്നൽ കണ്ടു നിർത്തിയ സ്കൂട്ടറിനു പിന്നിൽ ബസ് ഇടിച്ചുകയറി അധ്യാപിക മരിച്ചതും സ്‌കൂട്ടർ വിദ്യാർഥിനി ബസിടിച്ചു കൊല്ലപ്പെട്ടതും മുതൽ വീട്ടമ്മ വണ്ടിക്കടിയിൽപ്പെട്ടു മരിച്ചതു വരെ നീളുന്നു സ്വരാജ് റൗണ്ടിലെ അപകടനിര. ബസുകൾ അശ്രദ്ധമായും അമിതവേഗത്തിലും റൗണ്ടിലൂടെ മത്സരിച്ചു പായുന്നതു സിസിടിവി ക്യാമറകളിലടക്കം പതിഞ്ഞിട്ടും നടപടിയുണ്ടായിരുന്നില്ല. തുടരെ രണ്ടു ജീവൻ സ്വരാജ് റൗണ്ടിൽ പൊലിഞ്ഞപ്പോൾ മാത്രമാണു ബസ് ഉടമകളെയടക്കം പങ്കെടുപ്പിച്ചു യോഗം വിളിക്കാൻ പൊലീസ് തയാറായത്.ടൂവീലർ യൂസേഴ്‌സ് അസോ. ചെയർമാൻ ജയിംസ് മുട്ടിക്കൽ ഇതു സംബന്ധിച്ചു പരാതി നൽകിയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

