
അരിക്കൊമ്പനെ പിടിക്കൂടാനുള്ള ദൗത്യം തുടങ്ങി
അരിക്കൊമ്പനെ വളഞ്ഞ് ദൗത്യസംഘം. അരിക്കൊമ്പനെ വെടിവയ്ക്കാനുള്ള കൃത്യമായ പൊസിഷനിൽ എത്തിക്കാൻ ശ്രമം തുടരുകയാണ് ദൗത്യസംഘം. പടക്കം പൊട്ടിച്ച് ദൗത്യ മേഖലയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘം. പടക്കം പൊട്ടുന്ന ശബ്ദം കേൾക്കുന്നതോടെ അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടം ചിതറി അതിൽ നിന്ന് അരിക്കൊമ്പനെ മാത്രം മയക്കുവെടി വയ്ക്കുക എന്നതാണ് നീക്കം.മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനേ ലോറിയിൽ കയറ്റും.

ലോറിയിൽ കയറ്റുന്നതിന് മുൻപ് ജിപിഎസ് കോളർ ഘടിപ്പിക്കും. ലോറിയിൽ കയറ്റിയതിനുശേഷം ആണ് മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സഹായം കൂടുതലായും വരുന്നത്. ആനയുമായി പോകുന്ന വഴിയിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ഇബിയുടെയും സഹായം തേടും.അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യത്തിൽ സസ്‌പെൻസ് തുടരുകയാണ്.

ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയിൽ അല്ല, ഉൾക്കാട്ടിലേക്ക് ആണ്. സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്ന് ഡി എഫ് ഒ എൻ രാജേഷ് 24 നോട് പറഞ്ഞു. 2017 ദൗത്യം പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇടുക്കിയിൽ അരിക്കൊമ്പന്റെ പരാക്രമം തുടങ്ങിയിട്ട് ഏകദേശം രണ്ടുപതിറ്റാണ്ടിലേറെയാകുന്നു.

ശാന്തൻപാറ, ആനയിറങ്കൽ, ചിന്നക്കനാൽ തുടങ്ങിയ ഇടങ്ങളിലെ നിരന്തരം ശല്യക്കാരായ കാട്ടാനകളിൽ പ്രധാനി അരിക്കൊമ്പൻ തന്നെയാണെന്ന് പ്രദേശവാസികൾ ഉറപ്പിച്ച് പറയുന്നു. 30നും നാൽപ്പതിനും ഇടയിലാണ് അരിക്കൊമ്പന്റെ പ്രായം. പലചരക്കുകടകളും റേഷൻകടകളും തകർത്ത് അരി ഭക്ഷിക്കുന്നതിനാലാണ് അരിക്കൊമ്പന് ഈ പേരു വന്നത്.