
മലയാളികളെ സ്തബ്ധരാക്കി കേന്ദ്ര-സംസ്ഥാന ബജറ്റുകൾ : സുരേഷ് വേലായുധൻ
കേരളം പ്രതീക്ഷിച്ചതൊന്നും നൽകാതെ കേന്ദ്രബജറ്റും നാലായിരം കോടിയുടെ അധിക ബാദ്ധ്യതയുടെ ഇടിത്തീ വർഷിച്ച കേരള സംസ്ഥാന ബജറ്റും മലയാളികളെ ഒന്നടങ്കം സ്തബ്ധരാക്കിയെന്ന് കേരള ഡെമോക്രാറ്റിൿ പാർടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ അഭിപ്രായപ്പെട്ടു.
ലോക ഉപഭോക്തൃ ദിനമായ മാർച്ച് 15ന് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ ഭാരത് ജനറൽ കൺസ്യൂമേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച കേന്ദ്ര – സംസ്ഥാന ബഡ്ജറ്റ് & ജിഎസ്ടി: സംവാദവും ചർച്ചയും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിസമ്പന്നരെ നികുതിയിളവിലൂടെ താലോലിയ്ക്കുന്ന കേന്ദ്രം ഗരീബ് കല്യാൺ അന്നയോജന പദ്ധതി ഒരു വർഷത്തേയ്ക്ക് നീട്ടുന്നത് ഗുണകരമായല്ല നാം കാണേണ്ടത് മറിച്ച് ആ പദ്ധതി ഒരു വർഷം കൂടിയേ ഉണ്ടാകൂ എന്ന മുന്നറിയിപ്പായാണ്.
രാജ്യത്തിന് അന്നമൂട്ടുന്ന കർഷകരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ ഈ ബജറ്റും താത്പര്യമെടുക്കുന്നില്ല.
കേരളമാകട്ടെ വെള്ളത്തിനും ഇന്ധനത്തിനും മാത്രമല്ല കെ എസ് ഇ ബിയുടെ ലാഭം മറച്ച് വെച്ച് വൈദ്യുതിയ്ക്ക് വരെ നിരക്കും സെസും വർദ്ധിപ്പിച്ച് സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുരിതമയമാക്കുവാൻ മത്സരിയ്ക്കുകയാണ്.
അസോസിയേഷൻ പ്രസിഡന്റ് കെ.സി.കാർത്തികേയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
മുൻ പ്രസ് ക്ലബ് പ്രസിഡന്റ് ജോയ്.എം.മണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി.
ഓരോ ബജറ്റിനും ശേഷം ജനങ്ങൾ അനുഭവിയ്ക്കേണ്ടി വരുന്ന അധിക ബാദ്ധ്യതകൾ, അനിയന്ത്രിത വിലക്കയറ്റം, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിയ്ക്കൽ, ഗവൺമെന്റ് നടത്തുന്ന ധൂർത്ത്, ശമ്പളവും പെൻഷനും നൽകാനായി സംസ്ഥാനം കടം വാങ്ങിക്കൂട്ടുന്നത്, മാനേജ്മെന്റുകളുടെ കെടുകാര്യസ്ഥത കൊണ്ട് പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്നത്, യുവജനങ്ങൾ അന്യരാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്നത്, ജിഎസ് ടി സംബന്ധിച്ച അനിശ്ചിതത്വങ്ങളും സംസ്ഥാന വിഹിതം സംബന്ധിച്ച അവ്യക്തതകളും തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ അഡ്വ.എ.ഡി.ബെന്നി, കരീം പന്നിത്തടം, ബേബി വാസൻ മാസ്റ്റർ, ജെയിംസ് മുട്ടിക്കൽ, വേണു കോങ്ങോട്ട്, അഡ്വ.ജേക്കബ്ബ് പുതുശ്ശേരി, പായിപ്ര സോമൻ, പുഷ്പാകരൻ തോട്ടുപുറം, വിൽസൺ പണ്ടാരവളപ്പിൽ, ആർ.രാധാകൃഷ്ണൻ, മുരുകൻ വെട്ടിയാട്ടിൽ, ജയപ്രകാശ് ഒളരി, എം.രാഘവൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചർച്ച നയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
