March 14, 2026

കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷിച്ചു

Share this News



കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ വഞ്ചിപ്പുര വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആഴക്കടലില്‍ എഞ്ചിന്‍ നിലച്ച് കുടുങ്ങിയ കോഴിക്കോട് പുതിയാപ്പ സ്വദേശി രാകേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആനന്ദേശ്വരത്തപ്പന്‍ എന്ന ബോട്ടും കോഴിക്കോട് സ്വദേശികളായ എഴ് മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.

രാവിലെ എട്ട് മണിയോടെയാണ് ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം. എഫ് പോളിന്റെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഉദ്യേഗസ്ഥരായ വി എം ഷൈബു, വി എന്‍ പ്രശാന്ത്കുമാര്‍, ഇ ആര്‍ ഷിനില്‍കുമാര്‍, റസ്‌ക്യൂ ഗാര്‍ഡ് ഫസല്‍, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പ, എഞ്ചിന്‍ ഡ്രൈവര്‍ ആന്റണി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മത്സ്യബന്ധന യാനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ കൃത്യമായി നടത്താത്തതും കാലപഴക്കം ചെന്ന ബോട്ടുകള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നതുമാണ് കടലില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകള്‍ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!