
കുട്ടനെല്ലൂർ പൂരത്തിനു മുന്നോടിയായി തട്ടകത്ത് ആവേശമുണർത്തി പൂരം പുറപ്പാട്
ബുധനാഴ്ച ഭഗവതിക്ക് അഭിഷേകം, ശീവേലി, ഉച്ചപൂജ, നവകം, ശ്രീഭൂതബലി എന്നിവയുണ്ടായി. വൈകീട്ട് ഏഴിന് ഊരായ്മക്കാരിൽ മുതിർന്ന ആൾ കോയ്മയ്ക്ക് അരി അളന്നുനൽകിയതോടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് തന്ത്രി, നാട്ടുകാർ, ദേവസ്വം പ്രതിനിധികൾ എന്നിവരോട് അനുവാദം വാങ്ങിയ ശേഷം ഭഗവതിയെ ആറാട്ടിന് വലിയ പാണി കൊട്ടി എഴുന്നള്ളിച്ചു.തുടർന്ന് ബ്രാഹ്മണിയമ്മ, രണ്ടു കുത്തുവിളക്ക് എന്നിവയുടെ അകമ്പടിയോടെ ഭഗവതിയെ നാലമ്പലത്തിനകത്ത് എഴുന്നള്ളിച്ച ശേഷം അടന്തമേളം കൊട്ടി സമാപിച്ച് നടപ്പുരയിലെത്തി. ആനപ്പുറത്തേറി പ്രദക്ഷിണം നടത്തി ഭഗവതി പുറത്തേക്കെഴുന്നള്ളി. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തിനുശേഷം ത്രിപുടയുടെ അകമ്പടിയോടെ ആറാട്ടും നടന്നു. പടിഞ്ഞാറേ നടയിൽ എത്തിയതോടെ മേളം നിർത്തി കേളി, കുഴൽപ്പറ്റ്, കൊമ്പുപറ്റ്, എന്നിവയും വിശേഷാൽപൂജയും ഉണ്ടായി. വ്യാഴാഴ്ച വൈകീട്ട് കലാപരിപാടികൾ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. കൈക്കൊട്ടിക്കളിയും ഉണ്ടാകും.

ഞായറാഴ്ച രാവിലെ കുട്ടനെല്ലൂർ, വളർക്കാവ് ഭഗവതിമാരുടെ കൂടിയാറാട്ട്. തിങ്കളാഴ്ച രാവിലെ കൊടിക്കൽപ്പറ, വൈകീട്ട് ഗാനമേള. ചൊവാഴ്ച പൂരം ദിവസം ഉച്ചതിരിഞ്ഞ് മൂന്നിന് ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പ്, പകൽപ്പൂരം, പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം. വീമ്പിൽ ശാസ്താവ്, ചേമ്പൂർ ശാസ്താവ്, പനങ്ങാട്ടുകര ശാസ്താവ് എന്നിവരുടെ എഴുന്നള്ളിപ്പും വെളുപ്പിന് മൂന്നിന് ഭഗവതിയുടെ പൂരം എഴുന്നള്ളിപ്പും പഞ്ചാരിമേളവും ഉണ്ടാകും. പിറ്റേന്ന് വൈകീട്ട് നടക്കുന്ന ഉത്രം പാട്ടോടെ ചടങ്ങുകൾ സമാപിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

